Monday, August 8, 2016

നിഷാദം

ആ വിലാപമൊടുങ്ങീലൊരിക്കലും  !
ആദി കാവ്യമാണിപ്പൊഴും  ചുറ്റിലും !

'മാ നിഷാദ' തകർത്തു പെയ്യുമ്പോഴും
മാധവശ്രീ  മറയും പ്രകൃതിയിൽ
മുത്തണിഞ്ഞു വിടരും  പ്രഭാതമേ,
സത്യമോ നിന്നിരവിന്നഗാധത!
ചായുറങ്ങുന്ന പൂമൊട്ടുണർത്തുവാൻ 
ചാമരം വീശിയെത്തിടും  തെന്നലേ,
നീയറിയാതെ നിൻ പ്രണയങ്ങളിൽ
നീളെയാരു തൊടുക്കുന്നശാന്തികൾ?

കാറ്ററിഞ്ഞില്ല , കാലത്തിനിപ്പുറം  ,
കാട്ടുതീ കവർന്നേറുന്ന നന്മകൾ    
ഇ,ക്കിളിക്കൂടിരിക്കുന്ന ചില്ല തൻ
പച്ചിലകൾ  വരണ്ടു വാടുന്ന പോൽ
ആറ്റുനോറ്റ കിനാവുകൾക്കുള്ളിലേ
നീറ്റലൂതിപ്പടർന്നു പോയ്‌   പാട്ടുകൾ
മുന്നിലോ  കനൽ നർത്തനം , നട്ടുവൻ
തൻ നിഴൽത്തണൽ തേടും കടും തുടി
പേടിയായ്‌കെന്ന്  ചൊല്ലവേ,  വാക്കിനെ
ചൂടി നിൽക്കും നിലാവു പൊള്ളുന്നുവോ  !

'മാ നിഷാദ ' തകർത്തു പെയ്താകിലും 
ആ വിലാപമൊടുങ്ങീലൊരിക്കലും  !

ഹേ കവേ , തവ നാദ കല്ലോലിനി-
ക്കാവുമോ, നവജീവനമേകുവാൻ ?

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...