Wednesday, February 10, 2016

പ്യൂപ്പ

കുടഞ്ഞെറിഞ്ഞിട്ടും പിരിഞ്ഞു  പോകാതെ
കുതിർത്ത   പെയ്തിലൂടൊലിച്ചുമായാതെ
കുടുങ്ങി നില്കയാണിരവിലിന്നുമാ-
കുരുന്നു മുല്ലകൾ പൊഴിച്ച  പൂമണം  !

മുളന്കുഴൽ മനം തികഞ്ഞു പാടവേ
ചിലന്കകൾ കളിച്ചടർന്ന രാമണം
നിലച്ച വീചികൾ തിരഞ്ഞു   പിന്നെയും
നിലാവിറങ്ങവേ പരന്ന പാൽമണം

ഉറച്ച പാറകൾ ചുരത്തിയെത്തിടു-
ന്നുറവകൾക്കകം പൊടിഞ്ഞ സങ്കടം
കടല്ച്ചുവട്ടിലെയ്ക്കൊഴുകവേ പിന്നിൽ
പിടഞ്ഞു വീണൊരു വഴിപ്പൂവിൻ മണം

ചെറു ചിരാതുകൾ നനഞ്ഞണഞ്ഞതും
ചുരുങ്ങി മാഞ്ഞിടും കരിന്തിരി മണം
ചിതറുമക്ഷരം ചിതലരിച്ചതിൽ,   
പതുക്കെയോർമ്മകൾ പുതച്ച മൺ മണം

കനിവിനുപ്പുനീർ തളിച്ച നീറ്റലിൽ
കനലടുപ്പുകൾ  കെടുന്നതിൻമണം
അലഞ്ഞൊടുങ്ങുമീ   ചപല ചിന്തകൾ 
പുലരി തേടിടും പുതുമഴ  മണം .


തനിച്ചു നില്ക്കവേ വരണ്ട കണ്ണുകൾ
കുനിഞ്ഞു മുത്തിയും കുളിർത്തു മീറ-
നൊത്തുലർത്തു പെയ്തിടും കവിത കൊള്ളവേ
കുടന്ന മോഹമോ  നിറച്ചു മൊട്ടുകൾ?
പുതിയ പൂവിനായുദിച്ച പൊട്ടുകൾ!,
ഇതൾ വിരിഞ്ഞ പോലിലഞ്ഞിപ്പൂമണം !

പറന്നുയരുമീ   മണങ്ങളൊക്കെയും
മറന്നു പോയൊരീ  മണങ്ങളൊക്കെയും
ഇതുവരേക്കുമെൻ  ചിമിഴിനുള്ളിലായ്
ചിറകൊതുക്കിയും മനമടക്കിയും
വെയിൽ മരത്തിലേയിലക്കുടക്കീഴിൽ
തണൽപ്പെരുക്കത്തിൽ ചുരുണ്ടുറങ്ങി പോൽ !
ഉണര്ന്നുറങ്ങി പോൽ!
.



മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...