Tuesday, November 17, 2015

വിഡ്ഢിസ്വപ്നം

വിഡ്ഢിസ്വപ്നം
--------------

നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !

ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!

സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ  പൂക്കാലമെത്തുന്ന  കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ  കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ  പടക്കോപ്പുമായ്  പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ  നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ  മണ്ണുമുഴുതു മറിച്ചവർ   !
പിന്നെ,യവശരായെങ്ങോ മറഞ്ഞു  പോയ്‌...

പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും  കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു  കുത്തുന്നുണ്ടൊരച്ഛനും.

പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും  മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു 
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു  .

കൊണ്ടു വരികയായമ്മ  നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച  'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!

പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !

ആയുധം  കിട്ടാതലയുന്നു   ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു  നന്മകൾ ....





Thursday, October 22, 2015

ഓം ഹരി: ശ്രീഗണപതയെ നമ:

നാവിൽ തൊട്ടൊരു പൊന്നിലും , പുതുമകൾ തേടും വിരൽത്തുമ്പു കൊ  -
ണ്ടേവം കുത്തിവരഞ്ഞ പൊന്നരിയിലും, പൊന്നാകുമീ  മണ്ണിലായ്  
താവും കൊഞ്ചലുരുക്കഴിച്ചു കരളേ!,  നീ പാടുകാ,ടാ,ടുകീ 
വേവും നേരിനിടയ്ക്കിടയ്ക്കു കുളിരിൻ പെയ്തായ്, കരുത്തായ്‌ ചിരം.   

Wednesday, July 29, 2015

നീ...വാ...RIP: Return If Possible......

നീ,യെന്നീണങ്ങളായും നിനവിലൊഴുകിടും നിർമ്മലാനന്ദമായും
തീയിൽ തേൻതുള്ളിയായും   തരളമധുരമാം തൂമണിക്കൊഞ്ചലായും 
വാ,യെൻ വാസന്തവാതിൽ വെറുതെയടയവേ  വാരിളം തെന്നലായും
മായാസ്വപ്നങ്ങളായും മരണമണയവേ മാന്ത്രികസ്പർശമായും .........   


Sunday, April 5, 2015

ഉയിർപ്പ്

ഞാനൊന്നുയിർക്കട്ടെ  വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
ഞാനുയിർക്കട്ടിനി ഞായർ പുലരുന്നു
ഞാറ്റുവേലക്കാലമെത്തിടുന്നൂ ...

ഒറ്റിയില്ലാരു,മെന്നാകിലും ചിന്തകൾ
ചുറ്റിലും കൂടി, മുറുക്കിടുംപോൾ ,
ഒട്ടും മടിയാതെഴുത്താണി  കൊണ്ടെന്റെ
മുട്ടുകൾ മുത്തി വരഞ്ഞിടട്ടെ ..
മുത്തുകളെന്തെന്തടരുന്നു! ചെമ്പനീ-
രത്തർ കണക്കിതണിഞ്ഞിടട്ടെ ..
കുഞ്ഞിചിറകൊച്ച കേട്ടപോൽ! അക്ഷര -
ചോപ്പിലൂടോരോ മുറിവിലൂടെ..
ബോധം മയങ്ങി മറഞ്ഞുപോകുന്നു, നിർ -
ബാധം തറഞ്ഞി,ട്ടുയിർക്കയാമോ!
എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !
കത്തും വെയിൽച്ചില്ല മൊത്തം കുളിർക്കുന്ന
പുത്തൻ മഴക്കൂട്ടു കണ്ടുപോയി !

സ്വര്ഗ്ഗ വാതിൽപോൽ,  നിറഞ്ഞനീൾ പീലികൾ
സർഗ്ഗ ചൈതന്യം തിരഞ്ഞിടുമ്പോൾ
ഞാനുയിർക്കട്ടിനി വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
----------------------------



   

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...