Monday, April 8, 2013

'നീയെന്നു ചൊല്ലുക ..'


"അമ്മയെ ഞാനടിച്ചില്ല! , കാറ്റിലെന്‍
കൈ പറന്നങ്ങു  താനേ തൊടുന്നതാ-
ണിത്ര നോവുമെന്നാരറിഞ്ഞെങ്കിലീ
കയ്യുകള്‍ക്കൊരു കുഞ്ഞടി നല്കിടാം ".....

"വേണ്ട മുത്തേ മടക്കുന്നു; വന്നിതാ
വേറെയൊന്നല്ല പത്രവൃത്താന്തവും".


വെട്ടുകൊണ്ടവരേറെ  വീണങ്ങനെ
വെട്ടമേറുന്ന  കാടകം തേങ്ങവേ .
വേടമൂര്‍ത്തികള്‍ പാടി,  'കാറ്റല്ലയോ.
വാളു ചൂടും കരങ്ങളോ കാരണം !'

ഒന്നിനൊന്നായ്‌ വിനോദം  വിവാദമാ-
യൊന്നുമോരാതുലാവുന്നു തെന്നലും
മിന്നി നില്ക്കും വെളിച്ചങ്ങ,ളമ്പിളി
പ്പൊന്‍നിലാവും മറയ്ക്കുന്നു കാര്‍മുകില്‍

അക്ഷരങ്ങള്‍  തെളിച്ചെടുക്കും കനല്‍  ,
ദിക്കിലെങ്ങും  ജ്വലിപ്പിച്ച വേനലില്‍,
അക്കരക്കാറ്റടര്‍ത്തും മരങ്ങളില്‍,
അക്കിളിച്ചുണ്ടനുണ്ടോ? മറന്നുവോ?  .

നീരൊഴുക്കുകള്‍  യാത്ര ചോദിക്കയാ-
യാവണിപ്പാടമെന്നേയുറക്കമായ്
ആഴിതോറും കെടാവിളക്കും തെളി-
ച്ചാളിറങ്ങുന്ന തീരങ്ങളില്‍ വെറും
നേരുതേടുവാന്‍ നേരമില്ലെത്രയോ
ദൂരമുണ്ടതിവേഗം പറന്നിടാം  ..

പാറകള്‍ക്കുള്ളിലാണ്ടുവോ കണ്ണുനീര്‍?
താഴെയെങ്ങാനുറപ്പുള്ള വേരുകള്‍?
മാറിനില്‍ക്കുകീ മൌനം തകര്‍ന്നിടാം
മാറിനില്‍ക്കുക,  മാറിനി'ന്നേല്‍ക്കുക'.

തന്‍റതല്ലാത്ത കാരണമൊക്കെയും
തന്നിലേക്കുരുള്‍പൊട്ടുന്ന ഭൂമിയില്‍
വേദനിക്കുമോ കുഞ്ഞടിപ്പാടുകള്‍?
വേദനിക്കില്ല... 'നീയെന്നു ചൊല്ലുക.  '
-----------------------------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...