Monday, February 13, 2012

വാലന്‍റൈന്‍സ്




ഉണര്‍ന്നിടുന്നൊരാ ചുവന്ന പൂവിനെ
പുണര്‍ന്നൊരീറനും പൊഴിഞ്ഞു പോയ നാള്‍
മുറിഞ്ഞ തണ്ടുമായ് പുലരിയെത്തവേ
പറഞ്ഞിടാത്തതും പകര്‍ന്നു പാടിയേന്‍



അറിവു തീണ്ടിയെന്‍ കരളുടഞ്ഞതും
അതു തലോടി നിന്‍ വിരല്‍ മുറിഞ്ഞതും
നനുത്ത നീറ്റലായ് പടര്‍ന്നലഞ്ഞതും  
പറഞ്ഞ പാപത്തില്‍  പകുതി വെന്തതും
ഉലഞ്ഞ കാഴ്ചകള്‍ കഴുകി വീണ്ടുമീ-
യുടഞ്ഞ ചില്ലുകളടുക്കി വച്ചതും
അതില്‍ വികൃതമാം മുഖം ചമയ്ക്കുവാ -
നറിഞ്ഞിടാതെ നാം പകച്ചു നിന്നതും
വെറുത്തു വിങ്ങവേയിരുള്‍ പരന്നതും

പഴയ പുസ്തക ചുവരിലേയ്ക്കുത-
ന്നൊളിച്ചുറങ്ങുവാന്‍ കൊതിച്ചു പോകവേ
മറവിയാം മറുമരുന്നു പൂക്കുമീ -
യുറവതന്‍ കരയ്ക്കടിഞ്ഞുണര്‍ന്നതും.....
---------

Wednesday, February 8, 2012

പൊട്ടുകുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും.


ശ്രീ. ഷാജി നായരമ്പലത്തിന്റെ കാവ്യ സമാഹാരം 'രാമായണക്കാഴ്ച്ചകള്‍' ക്ക് നല്‍കിയ ഒരു ആശംസയാണീ കവിത . ( 'രാമായണക്കാഴ്ച്ചകള്‍' പുസ്തകം ലഭിക്കാന്‍ email അയക്കുക : shajitknblm@gmail.com )
--------------

ചോദ്യങ്ങളാലാദി കാവ്യത്തിലേയ്ക്കു തന്‍
വാക്കിന്‍ കൊതുമ്പുവള്ളം തുഴഞ്ഞങ്ങനെ

പാരം ഗമിയ്ക്കെ, രാമായുന്നു മാനത്തു  
താരസുസ്മേരമായ് രാമചന്ദ്രോദയം!

പിന്‍ നിലാവിന്‍ മഞ്ഞുതുള്ളിയാലൂഴിയില്‍
പിന്നെയും മാരിവില്‍ തീര്‍ത്തുവോ മൈഥിലി?
 
ദിക്കുകള്‍ തോറുമനാഥ ബാല്യത്തിന്‍റെ
വക്കുകള്‍ തൂകിയുതിര്‍ന്ന സ്നേഹാമൃതം

ആത്മസുഖത്യാഗ,മാര്‍ദ്ര സാഹോദര്യ,
മാശ്രമവാല്‍സല്യ,മാര്യാശ്വമേധവും  

പോര്‍ വിളിക്കുള്ളിലൊളിച്ച ശസ്ത്രങ്ങളും
തേര്‍ക്കുളമ്പൊച്ച തകര്‍ത്ത സ്വപ്നങ്ങളും

നോവുകള്‍, നിര്മ്മല നാരായ മൂര്‍ച്ച തന്‍-
വേവിലായ്‌ ചാലിച്ചെടുത്ത സങ്കീര്‍ത്തനം

പാടി മറഞ്ഞോരാ പൈങ്കിളി തന്‍ ഗാന-
ശീലുകള്‍ക്കുള്ളില്‍ തിളങ്ങുന്ന മുത്തുകള്‍

ചാരത്തു ചൊല്ലിയെത്തീടവേയിക്കഥാ-
തീരത്ത് തെല്ലിട കാറ്റേറ്റിരുന്നിടാം

ഈരടിയ്ക്കുള്ളിലോരോ മഷിക്കൂട്ടിലു-
മീറന്‍ കവിതയ്ക്ക് കാതോര്‍ത്തിരുന്നിടാം

ഇത്തിരി പൊന്മഷി കൈയാലെടുത്തൊരു
പൊട്ടു കുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും
 
---------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...