Wednesday, September 14, 2011

മുളങ്കുഴല്‍


എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്‍ക്കയോ ?

നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.

കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്‍-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ  മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍

തകര്‍ന്ന വീണതന്‍ സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

Tuesday, September 13, 2011

അന്വേഷണം.


വിത്തുകള്‍ പൊട്ടി മുളയ്ക്കുവാനോ
ഒത്തിരി കണ്ണീരുതിര്‍ത്തു വാനം
ഞെട്ടിത്തെറിച്ചു ചിറകറ്റ വാക്കുകള്‍
പെട്ടെന്നു പാട്ടില്‍ തളിര്‍ത്ത പോലെ
***

ആര്‍ത്തിരമ്പും കടല്തട്ടില്‍ നിന്നും
ആരെയും കൂസാതുയര്‍ന്ന ചോദ്യം
കാറ്റില്‍ തിരുകിപ്പിടിച്ചുയര്‍ന്നു
കാണാപ്പൊരുളും തിരഞ്ഞലഞ്ഞു
കാറ്ററിയാത്തൊരു കാഴ്ച്ചയുണ്ടോ?
കാഴ്ച്ചയ്ക്കുമപ്പുറം കാവലുണ്ടോ?

കണ്ണും കനവെന്നു കാറ്റ് ചൊല്ലി
കണ്ണീരു വാര്‍ത്തു പൊലിഞ്ഞു മേഘം.
***

മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
ദണ്ണം മറന്നു  മിഴി തുറന്നു
വേരുകള്‍ കുത്തിയെണീറ്റിരുന്നു
നീരിറ്റു മോന്തി കുടിച്ചിരുന്നു
ഓരിലയീരില നീര്‍ത്തി പിന്നെ
ഓമനപ്പൂക്കള്‍ ചിരി തുടങ്ങി
എല്ലാം കനവെന്നു ചൊന്ന കാറ്റും
നല്ലൊരൂഞ്ഞാലിട്ടു കൂട്ടു വന്നു
***

സത്യത്തിലേയ്ക്കൊരു ദൂതുമായി
പുത്തന്‍ മുകില്‍ യാത്രയായി ദൂരെ
ആയത്തിലൂഴിയില്‍ വീഴുവാനായ്‌
ആയിരം കാതമുയര്‍ന്നിടുന്നൂ.
***

Wednesday, September 7, 2011

തൂലിക


പണ്ടേ നിന്‍ മൃദു മേനിയെന്‍ വിരലുകള്‍ക്കുള്ളില്‍ കടന്നൊട്ടുമേ
മിണ്ടാതെന്‍ ഹൃദയം തുറന്നു പതിയെത്തൂവും കനല്‍ ത്തുള്ളിയെ
ചുണ്ടാലൊപ്പിയെടുത്തു  മന്ത്രമധുരം വാക്കില്‍ കൊരുത്തീടവേ-
യുണ്ടാകും മഷിയിറ്റിടുന്ന പ്രണയം തിങ്ങിക്കവിഞ്ഞങ്ങനെ

ഓണത്തുമ്പി


'നാണിച്ചൊട്ടു വിടര്ന്ന പൂവിതളുകള്‍ പാരം തുടുക്കുന്നതോര്‍-
ത്തോണത്തുമ്പിയുണര്‍ന്നടുത്തു, മിഴിയില്‍ പൂരം നിറച്ചങ്ങനെ
ഈണം ചേര്‍ത്തൊരു മൂളലോടധരമാ മുക്കുറ്റി മുത്തീടവേ
'മോണിട്ട'ര്‍പ്പടി തട്ടി വീണു തറയില്‍, കുത്തുന്നു മൂക്കൊന്നതാ' .

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...