Saturday, February 12, 2011

ഉണര്‍ത്തുപാട്ട്

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിചോദിപ്പൂ

ഒരിക്കല്ക്കൂടൊരിക്കല്‍ക്കൂടൊരുപാട്ട് പാടിപ്പോകാം
പലരേറ്റുപാടി നിന്നെയുണര്‍ത്തുമെങ്കില്‍

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിപാടുന്നൂ...

ചിരിക്കുടം വിടര്‍ത്തുന്നൂ വഴിവല്ലരിക്കുരുന്നും
മറയ്ക്കുവാന്‍ ശ്രമിക്കുന്നൂ പുഴുക്കുത്തുകള്‍

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്നു പൂമ്പാറ്റകള്‍
പറക്കുന്നു വിണ്ണില്‍ നിന്നെ തിരഞ്ഞെന്നോണം

തലതാഴ്ത്തി വിളക്കണച്ചുറങ്ങുവാന്‍ പോയീ സൂര്യന്‍
തനിച്ചായി താമരകള്‍ മിഴിപൂട്ടുന്നൂ

പുലരിയെങ്ങെങ്ങോ നില്ക്കേ മലയിറങ്ങിയെത്തുന്നൂ
പുതിയ ചെന്നായക്കൂട്ടം പതിവു പോലേ

വിരിഞ്ഞതില്ലതിന്‍ മുന്‍പേ കൊഴിച്ചതെന്തെന്തേ വീണ്ടും-
വിതുമ്പുന്നു ദലങ്ങളീ തൊടികള്‍ നീളേ

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്ന പൂമ്പാറ്റകള്‍
പറന്നിറങ്ങുന്നൂ നോവില്‍ കുളിരൂറുന്നൂ

മുകരുന്നൂ പൂമ്പൊടികള്‍ വിതറുന്നെമ്പാടും നാളെ
തളിര്‍ക്കും പൊന്‍പൂമനസ്സീ ചതുപ്പിലെല്ലാം

വിടരും നെയ്യാമ്പലായി, വിശുദ്ധ സൂനങ്ങളേകും
വിഭാതസന്ദേശമന്നു നഭസ്സറിയും

വിറയ്ക്കട്ടെ നരിച്ചീറും, കഴുകനും കാട്ടാളനും
മറയട്ടെ ഭൂവില്‍ നിന്നീ മദപ്പാടുകള്‍

കളഗാനമുണരട്ടെ,യഴിഞ്ഞ കാര്‍കൂന്തലുകള്‍
അളിവേണിയൊരുക്കട്ടെ,യരങ്ങേറട്ടെ

തളയ്ക്കട്ടെയഴിയ്ക്കുള്ളില്‍ ദുഷിച്ച കൈകളെ, മണി-
വളയിട്ട കയ്യില്‍ ദീപം പകര്‍ന്നാടട്ടേ

തിരിനീട്ടിയിരുള്‍ഭേദിച്ചുയരുമ്പൊളൊരുനാളും
മരിക്കാത്ത വെളിച്ചത്തില്‍ പുലരും കാലം

പദതാളമതിഘോഷമുയരുമ്പോളൊരുനാളും
നിലയ്ക്കാത്ത നാദത്തിലലിയും ലോകം

----------------------


മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...