Friday, November 18, 2011

മുല്ലപ്പെരിയാര്‍


ഒരുപാട് മഴക്കാലത്ത്‌ വേണ്ടെന്നു വച്ച കവിത അറിയാതെ ഞാനെഴുതിപ്പോയത്‌ ഈ തുലാമാസത്തിലാണ്.
അതും കഴിഞ്ഞാണ് ഭൂമി ആളെ കുലുക്കി ഉണര്‍ത്തിയത്.
ചെറിയ ഡാമുകള്‍ പൊട്ടിച്ചു മുഖം കഴുകിച്ചത്.
എന്നിട്ടും നിങ്ങള്‍ ഏതു അന്സ്തെഷ്യയുടെ മയക്കത്തിലാണ്?
എനിക്ക് കൂടി തരുമോ ആ മയക്കു മരുന്ന്?
മരിച്ചാലും മരിക്കാത്ത മയക്കത്തിനെ കുറിച്ച്  ഒരു കവിത കൂടി എഴുതിയിട്ട് വേണം വേദനിക്കാതെ മരിക്കാന്‍....................
--------------------------------------------------------------

മാനമാകെയിരുണ്ടു തുടങ്ങീ
കോളുകാണ്കെ കടല് നടുങ്ങീ 
തടകവിഞ്ഞൊരു നീരിതുകൂടി 
മടിയെഴാതെ മുകര്‍ന്നു മയങ്ങൂ 

കഥകളാടിയരങ്ങു തകര്‍ത്തോര്‍  
പഥികരെന്‍ മിഴി പാതിയടയ്ക്കെ,
അകമലിഞ്ഞുറവാര്‍ന്നൊരു ചുടുനീര്‍
പലവഴിക്ക് പകുത്തു മടങ്ങീ 

മഴ കുഴഞ്ഞു പൊഴിഞ്ഞൊഴിയുമ്പോള്‍  
പുഴ കരഞ്ഞു തളര്ന്നുയരുമ്പോള്‍ 
കനലടിഞ്ഞു കറുത്ത മനസ്സിന്‍   
കഠിന ദുഃഖമറിഞ്ഞവരുണ്ടോ? 
പതറുവാനരുതാതെ സഹിച്ചും 
പരിഭവം പറയാതെ മറച്ചും 
പടുദിനങ്ങള്‍ യുഗങ്ങളനേകം! 
ചൊടിയൊടുങ്ങിയുടഞ്ഞുയിരാകെ.  

ഇനി നിലാവിന്‍ കുഞ്ഞല നെയ്തും  
ഇമ തലോടും മഞ്ഞിലലിഞ്ഞും     
തനിയെ പാടും പാലരുവികളില്‍
മനമുലാവും മാധവമെത്തും 
ദിനമുദിച്ചു വരും വരെ, നീയെന്‍    
മരണമേ വഴി മാറി നടക്കൂ .

മലകളേ തടയായ്കിനി മഴതന്‍  
മധുര നീര് മറക്കുക നിങ്ങള്‍ 
കരപുടങ്ങള്‍ വിതൃക്കുക മുകിലിനെ  
വരവിലേ വഴിമാറ്റുക കാറ്റേ
ഭയമുറങ്ങും താഴ്വര തോറും  
തരള ബാല്യസുമങ്ങള്‍ ചിരിയ്ക്കെ    
മമ ചിലങ്കകിലുങ്ങിയുതിര്‍ന്നോ?  
മണി മുഴക്കമിതാരു തടുക്കും ?

മല നിറഞ്ഞു വസിക്കണതാരോ 
മനമറിഞ്ഞു വരം തരുവായോ
പ്രളയമാവുക വയ്യടിവേരുകള്‍
കടപുഴക്കിയൊടുക്കുക വയ്യേ    
ചുവടടര്ന്നു പതിക്കരുതനിശം   
കഴലു വേദന തിന്നമരട്ടേ.

കവിതയൂറി മുനിഞ്ഞു വിളങ്ങും  
തിരി തുലാമഴയില്‍ കുതിരരുതേ.

Wednesday, September 14, 2011

മുളങ്കുഴല്‍


എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്‍ക്കയോ ?

നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.

കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്‍-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ  മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍

തകര്‍ന്ന വീണതന്‍ സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

Tuesday, September 13, 2011

അന്വേഷണം.


വിത്തുകള്‍ പൊട്ടി മുളയ്ക്കുവാനോ
ഒത്തിരി കണ്ണീരുതിര്‍ത്തു വാനം
ഞെട്ടിത്തെറിച്ചു ചിറകറ്റ വാക്കുകള്‍
പെട്ടെന്നു പാട്ടില്‍ തളിര്‍ത്ത പോലെ
***

ആര്‍ത്തിരമ്പും കടല്തട്ടില്‍ നിന്നും
ആരെയും കൂസാതുയര്‍ന്ന ചോദ്യം
കാറ്റില്‍ തിരുകിപ്പിടിച്ചുയര്‍ന്നു
കാണാപ്പൊരുളും തിരഞ്ഞലഞ്ഞു
കാറ്ററിയാത്തൊരു കാഴ്ച്ചയുണ്ടോ?
കാഴ്ച്ചയ്ക്കുമപ്പുറം കാവലുണ്ടോ?

കണ്ണും കനവെന്നു കാറ്റ് ചൊല്ലി
കണ്ണീരു വാര്‍ത്തു പൊലിഞ്ഞു മേഘം.
***

മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
ദണ്ണം മറന്നു  മിഴി തുറന്നു
വേരുകള്‍ കുത്തിയെണീറ്റിരുന്നു
നീരിറ്റു മോന്തി കുടിച്ചിരുന്നു
ഓരിലയീരില നീര്‍ത്തി പിന്നെ
ഓമനപ്പൂക്കള്‍ ചിരി തുടങ്ങി
എല്ലാം കനവെന്നു ചൊന്ന കാറ്റും
നല്ലൊരൂഞ്ഞാലിട്ടു കൂട്ടു വന്നു
***

സത്യത്തിലേയ്ക്കൊരു ദൂതുമായി
പുത്തന്‍ മുകില്‍ യാത്രയായി ദൂരെ
ആയത്തിലൂഴിയില്‍ വീഴുവാനായ്‌
ആയിരം കാതമുയര്‍ന്നിടുന്നൂ.
***

Wednesday, September 7, 2011

തൂലിക


പണ്ടേ നിന്‍ മൃദു മേനിയെന്‍ വിരലുകള്‍ക്കുള്ളില്‍ കടന്നൊട്ടുമേ
മിണ്ടാതെന്‍ ഹൃദയം തുറന്നു പതിയെത്തൂവും കനല്‍ ത്തുള്ളിയെ
ചുണ്ടാലൊപ്പിയെടുത്തു  മന്ത്രമധുരം വാക്കില്‍ കൊരുത്തീടവേ-
യുണ്ടാകും മഷിയിറ്റിടുന്ന പ്രണയം തിങ്ങിക്കവിഞ്ഞങ്ങനെ

ഓണത്തുമ്പി


'നാണിച്ചൊട്ടു വിടര്ന്ന പൂവിതളുകള്‍ പാരം തുടുക്കുന്നതോര്‍-
ത്തോണത്തുമ്പിയുണര്‍ന്നടുത്തു, മിഴിയില്‍ പൂരം നിറച്ചങ്ങനെ
ഈണം ചേര്‍ത്തൊരു മൂളലോടധരമാ മുക്കുറ്റി മുത്തീടവേ
'മോണിട്ട'ര്‍പ്പടി തട്ടി വീണു തറയില്‍, കുത്തുന്നു മൂക്കൊന്നതാ' .

Tuesday, July 5, 2011

തുളസി


അനന്തന്‍റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍

അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ

പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ

കണക്കെടുപ്പനന്തമായ്‌ തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം

നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി  വീണൂ

അനന്തന്‍റെ  പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ

Monday, May 30, 2011

വെളിച്ചം ദുഖമാണുണ്ണീ.....


തമസ്സത്രേ  സുഖപ്രദം!
തപം താനേയൊതുങ്ങിടും  
ദിവസം ദീനമായ്‌ ചൊല്ലി-
യിരവും തേടി യാത്രയായ്

മുന്നിലെന്തെന്തു പൂരങ്ങള്‍
കുടമാറ്റം കതിനകള്‍
വിണ്ണ്‍ ഞെട്ടുമാഘോഷങ്ങള്‍
കണ്ണു ചിമ്മി നടുങ്ങിയോ?

ജയിക്കാനുള്ളൂറ്റവും പോയ്‌
ജയഗീതം മറന്നും പോയ്‌
സ്നേഹമൂറും വെളിച്ചത്തിന്‍
ദാഹവും പേറിയെത്രനാള്‍

പണയമായ്‌ ഹൃദയം വയ്ക്കില്‍
പണിയേറെ പണിയുകില്‍
പണത്തൂക്കം പ്രിയം നേടാം    
തോല്‍വി തോറ്റു ചിരിയ്ക്കയായ്‌

ശിരസ്സില്‍ വന്‍ കാലമര്ന്നി-
ട്ടിരുട്ടിലാഴവേ കണ്ടിടാം
നിതാന്ത ശാന്തമാം ലോകം
നിലാപ്പുഞ്ചിരി വിസ്മയം

ഇരുള്‍ പൂക്കുന്നു മുല്ലമേല്‍
ഈറനോടെ തിരഞ്ഞ പോല്‍
ഇന്നലത്തെ വെളിച്ചങ്ങള്‍
പിന്നിലെങ്ങാനുമുണ്ടുവോ

തമസ്സില്‍  കാഴ്ച്ചയെന്തിന്നായ്‌
മനസ്സിന്‍ കണ്ണ് പോരുമേ
മനസ്സിന്‍ കണ്ണ് പോവുകില്‍
തമസ്സോ വെണ്മയോ പരം?

Tuesday, May 3, 2011

ഗാനം

എല്ലാം പറഞ്ഞു കഴിഞ്ഞ മൌനത്തിന്റെ
വല്ലാത്ത ശൂന്യതയില്‍ ഞാനിരിയ്ക്കവേ
വന്നുവിളിയ്ക്കുന്നോരക്ഷരക്കൂട്ടമേ
നന്ദി, എന്നിഷ്ടങ്ങളിത്രമേലോര്‍ക്കയോ.
എന്നേ മറവി നടിച്ച പ്രിയങ്ങളില്‍-
ത്തന്നേ മടങ്ങും ഹൃദയ ചാപല്യമോ 
ബന്ധുവായേതോ പിടിവള്ളി തേടുന്ന 
സന്ധ്യ ചൊരിഞ്ഞ വിഭ്രാന്തമാം തോന്നലോ
 
ഇറ്റു ധര്‍മ്മത്താലുയിര്‍ തൂകിടും പൊരു -
ളെത്ര വര്‍ണ്ണത്തിന്നിടയില്‍  തിരഞ്ഞു ഞാന്‍
നാരിഴ വേര്‍തിരിച്ചും മറിച്ചും നന്മ-
യൂറും കതിര്‍ തേടിയെങ്ങുമലയവേ 
ചുറ്റും പറന്നു കളിയ്ക്കും പതിരുകള്‍
തെറ്റിച്ചിതറിച്ചിരിപ്പൂ സമര്‍ത്ഥരായ് 
എല്ലാമൊതുക്കിയുറങ്ങുന്നിരവുകള്‍
എന്തൊക്കെയോ തെളിക്കുന്നീ പകലുകള്‍
കീറിപ്പറിച്ചു ദൂരത്തേയ്ക്കെറിഞ്ഞു പോ -
യേറിക്കുറഞ്ഞ കണക്കിന്റെ കള്ളികള്‍
മിച്ചമായൊന്നുമില്ലിന്നു കയ്യില്‍ യാത്ര
മിച്ചമായേറ്റം മുഷിഞ്ഞ വസനവും

ലാഭമോലാത്തൊരീ തോന്ന്യാക്ഷരങ്ങളില്‍
മൂകമടിഞ്ഞു മുറിവേറ്റ പക്ഷിപോല്‍
വേറെയുണ്ടോ സത്യമീ സൌരവീഥിയില്‍  
വേറെയുണ്ടോ വെളിച്ചം സ്നേഹമന്ത്രവും
വാടിത്തളര്‍ന്നകതാരില്‍ മയങ്ങുമാ
പാടാത്ത പാട്ടിന്‍ പഴയ പൂമൊട്ടിനെ
ചൂടി നില്‍ക്കുമ്പോളവശേഷിച്ച പ്രാണന്റെ
ചൂടേറ്റു വീണക്കുടങ്ങളില്‍ സ്പന്ദനം!
കൈപിടിച്ചാരിന്നുയര്‍ത്തുന്നനന്തമാ-
മകാശമല്ലോ വിളിക്കുന്നു, കണ്ണിലേ-
യ്ക്കാരീ വെളിച്ചം വിതറുന്നു? വെണ്മത-
ന്നേതു മുകില്‍ത്തുമ്പു കോരിയെടുത്തെന്നെ-
യേതേതു ദിക്കുകള്‍ തോറും പറക്കുന്നു?
ഈ ഘനവും താണിറങ്ങട്ടെ , താഴത്തോ-
രീറതന്‍ തണ്ടിന്നു ജീവനമാകട്ടെ
ഞാനലിഞ്ഞില്ലാതെയാകട്ടെ കാറ്റിലെന്‍
ഗാനമേ നീ മാത്രമെന്നും മുഴങ്ങട്ടെ
-----------------------

Thursday, April 28, 2011

കതിരുമായ് *

കതിരുമായ്... കതിരിട്ട മനസ്സുമായ്‌ ...
പവിഴമായ്‌ ... പുലരുന്നൊരുഷസ്സിതാ....
സമയമായ്‌ സദയം പ്രിയരേ വരൂ
ഉദയമായ് ഉണരൂ വരവേറ്റിടാം

വയലറിഞ്ഞു വിതച്ചുരുവാര്‍ന്നൊരീ
വിജയ ഗാഥ ജനങ്ങളിലെത്തവേ
ലളിത ജീവിത താളലയങ്ങളില്‍
പുതിയ താളെഴുതീ നവകേരളം

കപട പുഞ്ചിരിയിട്ട മുഖങ്ങളേ
കളമൊഴിഞ്ഞു കളങ്കമകറ്റുക
കറകളഞ്ഞ കരങ്ങളിലേയ്ക്കിതാ
കൊടി പകര്‍ന്നു പകര്‍ന്നണി ചേര്‍ന്നിടാം 
-----
* സുഹൃത്തിനു നല്‍കിയ ഒരു ഇലക്ഷന്‍ ഗാനം

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

Sunday, April 3, 2011

അണുഭൂതം

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി

വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ

തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര്‍ വിലയ്ക്കു വച്ചേ  
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ

നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ 
വെണ്മുകില്‍ തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ

മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ

മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്‌
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി

കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം

Saturday, March 19, 2011

വിഷുപ്പക്ഷി

വെട്ടം പോയ്‌ മുകിലൊട്ടുവാടിയുടലില്‍തൊട്ടിട്ടുടഞ്ഞീടവേ
ഞെട്ടീ കൊന്ന, കുളിര്‍ത്തുലഞ്ഞു മിഴിയും നട്ടങ്ങിരിക്കുന്നിതാ
എട്ടും പൊട്ടുമറിഞ്ഞിടാതെ കടവിന്‍ തിട്ടയ്ക്ക് പൂവിട്ടൊരീ
പൊട്ടിപ്പെണ്ണിനു കൂട്ടിരുന്നു വെറുതേ പാട്ടൊന്നു പാടട്ടെടോ.

Tuesday, March 8, 2011

തിരക്കില്‍

തിരക്കിട്ടിറങ്ങിത്തിരിച്ചൊട്ടു നിന്നും
തിടുക്കത്തിലെന്തോ മറന്നെന്നതോര്‍ത്തും
കലങ്ങും മിഴിക്കോണടച്ചും  നിറച്ചും
കനപ്പെട്ടു കാതങ്ങളെന്നും കടന്നേന്‍

വരിച്ചില്ല നിന്നെ, വരിക്കാതെ വയ്യെ-
ന്നുരച്ചിട്ടുമില്ല, വരം തേടിയില്ല .
വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ

കിലുക്കം ശ്രവിക്കാതെ കര്‍ണ്ണം പൊതിഞ്ഞും
കടക്കണ്ണുടക്കാതിരിക്കാന്‍ പഠിച്ചും
പിടയ്ക്കും ഹൃദന്തം മറച്ചും കിതച്ചും
പറക്കുന്നു ഞാനെന്നെയെങ്ങോ കളഞ്ഞും

വിടര്‍ത്തുന്നു പൂക്കള്‍ നിനക്കായ്‌ വസന്തം
വിളിക്കുന്നു പിന്നില്‍ മടങ്ങാത്തതെന്തേ?
മഴക്കാറ്റിലീറന്‍ ചിലമ്പിത്തെറിയ്ക്കെ-
മറിച്ചെന്തു ചൊല്ലാന്‍, കടപ്പെട്ട ജന്മം

വിറയ്ക്കുന്നു കൈകള്‍, വെളിച്ചം കടക്കാ-
തടയ്ക്കട്ടെ വാതായനങ്ങള്‍ വിമൂകം
വെളുക്കുന്നതിന്‍ മുന്പുറങ്ങ്ട്ടെ, നേരം
വെളുത്താലുമില്ലെങ്കിലും പോയ് വരേണം

തിടുക്കത്തിലെന്നും പിറക്കും ദിനങ്ങള്‍
മടക്കങ്ങള്‍ വൈകും മനസ്സും മടിക്കും
വഴിക്കണ്ണുമായി വൃഥാ നിന്നിടൊല്ലേ
മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കൂ

Saturday, February 12, 2011

ഉണര്‍ത്തുപാട്ട്

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിചോദിപ്പൂ

ഒരിക്കല്ക്കൂടൊരിക്കല്‍ക്കൂടൊരുപാട്ട് പാടിപ്പോകാം
പലരേറ്റുപാടി നിന്നെയുണര്‍ത്തുമെങ്കില്‍

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിപാടുന്നൂ...

ചിരിക്കുടം വിടര്‍ത്തുന്നൂ വഴിവല്ലരിക്കുരുന്നും
മറയ്ക്കുവാന്‍ ശ്രമിക്കുന്നൂ പുഴുക്കുത്തുകള്‍

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്നു പൂമ്പാറ്റകള്‍
പറക്കുന്നു വിണ്ണില്‍ നിന്നെ തിരഞ്ഞെന്നോണം

തലതാഴ്ത്തി വിളക്കണച്ചുറങ്ങുവാന്‍ പോയീ സൂര്യന്‍
തനിച്ചായി താമരകള്‍ മിഴിപൂട്ടുന്നൂ

പുലരിയെങ്ങെങ്ങോ നില്ക്കേ മലയിറങ്ങിയെത്തുന്നൂ
പുതിയ ചെന്നായക്കൂട്ടം പതിവു പോലേ

വിരിഞ്ഞതില്ലതിന്‍ മുന്‍പേ കൊഴിച്ചതെന്തെന്തേ വീണ്ടും-
വിതുമ്പുന്നു ദലങ്ങളീ തൊടികള്‍ നീളേ

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്ന പൂമ്പാറ്റകള്‍
പറന്നിറങ്ങുന്നൂ നോവില്‍ കുളിരൂറുന്നൂ

മുകരുന്നൂ പൂമ്പൊടികള്‍ വിതറുന്നെമ്പാടും നാളെ
തളിര്‍ക്കും പൊന്‍പൂമനസ്സീ ചതുപ്പിലെല്ലാം

വിടരും നെയ്യാമ്പലായി, വിശുദ്ധ സൂനങ്ങളേകും
വിഭാതസന്ദേശമന്നു നഭസ്സറിയും

വിറയ്ക്കട്ടെ നരിച്ചീറും, കഴുകനും കാട്ടാളനും
മറയട്ടെ ഭൂവില്‍ നിന്നീ മദപ്പാടുകള്‍

കളഗാനമുണരട്ടെ,യഴിഞ്ഞ കാര്‍കൂന്തലുകള്‍
അളിവേണിയൊരുക്കട്ടെ,യരങ്ങേറട്ടെ

തളയ്ക്കട്ടെയഴിയ്ക്കുള്ളില്‍ ദുഷിച്ച കൈകളെ, മണി-
വളയിട്ട കയ്യില്‍ ദീപം പകര്‍ന്നാടട്ടേ

തിരിനീട്ടിയിരുള്‍ഭേദിച്ചുയരുമ്പൊളൊരുനാളും
മരിക്കാത്ത വെളിച്ചത്തില്‍ പുലരും കാലം

പദതാളമതിഘോഷമുയരുമ്പോളൊരുനാളും
നിലയ്ക്കാത്ത നാദത്തിലലിയും ലോകം

----------------------


മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...